Saturday, 31 May 2014

ഇന്ന് ലോക പുകയില വിരുദ്ധദിനം.

ഇന്ന് ലോക പുകയില വിരുദ്ധദിനം.
 

പുകയിലയുടെയും പുകയില ഉത്പന്നങ്ങളുടെയും ഉപയോഗംമൂലം വര്‍ഷം 60 ലക്ഷം പേര്‍ മരിക്കുന്നുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യു.എച്ച്.ഒ.) കണക്ക്. ഇതില്‍ ആറുലക്ഷം പേര്‍ ജീവിതത്തില്‍ ഒരിക്കല്‍പോലും പുകയില ഉപയോഗിക്കാത്തവരാണ്. മറ്റൊരാള്‍ കത്തിച്ച് വലിക്കുന്ന സിഗരറ്റിന്റെയോ ബീഡിയുടെയോ പൈപ്പിന്റെയോ പുക ശ്വസിച്ച് രോഗബാധിതരായി മരിക്കുന്നവരാണിവര്‍. ലോകത്തെ 40 ശതമാനത്തിലേറെ കുട്ടികളുടെ രക്ഷാകര്‍ത്താക്കള്‍ പുകവലിക്കുന്നു. അറിയാതെ പുക ശ്വസിക്കാന്‍ ഇടയാകുന്നു ഈ കുട്ടികള്‍. ഉടന്‍ നടപടിയെടുത്തില്ലെങ്കില്‍ പുകയില ഉപയോഗംകാരണം മരിക്കുന്നവരുടെ എണ്ണം 2030-ഓടെ 80 ലക്ഷമായി ഉയരുമെന്നാണ് ഡബ്ല്യു.എച്ച്.ഒ.യുടെ മുന്നറിയിപ്പ്.

20-ാം നൂറ്റാണ്ടില്‍ 10 കോടിപ്പേരെ പുകയില കൊന്നു. ഇപ്പോഴത്തെ നിലയ്ക്ക് പോയാല്‍ 21-ാം നൂറ്റാണ്ടില്‍ 100 കോടിപ്പേര്‍ പുകയില ഉപയോഗംമൂലം മരിക്കുമെന്ന് ഡബ്ല്യു.എച്ച്.ഒ.

പുകയില ഉപയോഗംമൂലം ഇന്ത്യക്ക് വര്‍ഷം നഷ്ടമാകുന്നത് ഏതാണ്ട് 1,04,500 കോടി രൂപയാണെന്ന് പബ്ലിക് ഹെല്‍ത്ത് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ നടത്തിയ പഠനം പറയുന്നു. 2011-’12ല്‍ നടന്ന പഠനത്തിന്റെ റിപ്പോര്‍ട്ട് വ്യാഴാഴ്ചയാണ് പുറത്തുവന്നത്. കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളുടെ ആ വര്‍ഷത്തെ മൊത്തം ആരോഗ്യച്ചെലവിന്റെ 12 ശതമാനത്തിലേറെയാണ് ഈ തുക. പുകയില ഉപയോഗംമൂലമുള്ള ചെറുപ്പക്കാരുടെ മരണം വരുത്തുന്ന ഉത്പാദനനഷ്ടമാണ് ഇതില്‍ 73,000 കോടി രൂപ. പുകയിലജന്യ രോഗബാധിതരാകുന്നവരുടെ ചികിത്സയ്ക്കും അനുബന്ധച്ചെലവുകള്‍ക്കും വേണ്ടിവന്ന തുകയാണ് ബാക്കി. ആ വര്‍ഷം എല്ലാ പുകയില ഉത്പന്നങ്ങളില്‍നിന്നുമായി കിട്ടിയ നികുതി വരുമാനമാകട്ടെ അവയുടെ മൊത്തം സാമ്പത്തികച്ചെലവിന്റെ 17 ശതമാനം മാത്രവും.

പുകയില ഉപയോഗം തടയാന്‍ ഡബ്ല്യു.എച്ച്.ഒ. മുന്നോട്ടുവെക്കുന്ന പ്രധാന നിര്‍ദേശം പുകയില ഉത്പന്നങ്ങളുടെ വിലയും അവയ്ക്ക് ചുമത്തുന്ന നികുതിയും കൂട്ടുക എന്നതാണ്. നികുതി കൂട്ടി വില 10 ശതമാനം കൂട്ടിയാല്‍ അവയുടെ ഉപയോഗം സമ്പന്നരാജ്യങ്ങളില്‍ നാല് ശതമാനവും ദരിദ്രരാജ്യങ്ങളില്‍ എട്ട് ശതമാനവുമായി കുറയ്ക്കാമെന്ന് ഡബ്ല്യു.എച്ച്.ഒ. കണക്കുകൂട്ടുന്നു.

No comments:

Post a Comment