Saturday, 31 May 2014

വ്യവസ്ഥാപിത രീതികളോട് നിരന്തരം കലഹിക്കുന്നവനാണു ഞാന്‍

അടുത്തിരുന്നയാള്‍ ഇറങ്ങിപ്പോയപ്പോള്‍ മുകളിലെ കമ്പിയില്‍ പിടിച്ചുനിന്നിരുന്ന മധ്യവയസ്കനെ വിളിച്ചു.
.
“ശ്.. ഇവിടെ സീറ്റുണ്ട്..”
.
അദ്ദേഹം അത് അവഗണിച്ചു. കേട്ടിട്ടുണ്ടാവില്ല. എത്തിവലിഞ്ഞു തോണ്ടി വിളിച്ചു.
.
“ദേ, ഇവിടെ സീറ്റുണ്ട്. ഇരിക്കാം.”
.
തിരിഞ്ഞുനോക്കിയത് രണ്ടു തീഷ്ണനയനങ്ങള്‍.
.
“എന്താ അനിയാ പ്രശ്നം?”
.
“അത്... അല്ലാ,അടുത്ത സ്റ്റോപ്പില്‍ ധാരാളം ആളുകയറും. പിന്നെ തിരക്കാകും. ഇരിക്കുന്നില്ലേ?”
.
“എന്തിനാണ് ഞാന്‍ ഇരിക്കേണ്ടത്?”. അദ്ദേഹം കുറച്ചുകൂടെ അടുത്തേക്ക് നീങ്ങിവന്നു ഉറക്കെ ചോദിച്ചു. “എന്തിനു വേണ്ടിയാണ് ഞാന്‍ ഇരിക്കേണ്ടത്?”
.
ഉള്ളില്‍ ചെറിയ ഭയം തോന്നി. എല്ലാവരും ശ്രദ്ധിക്കുന്നുണ്ട്. പിന്നില്‍ നിന്ന് കണ്ടക്ടര്‍ അടുത്തേക്ക് വരുന്നത് കണ്ടു.
.
“അത്...”
.
“ബസ്സിലൊരു സീറ്റ് ഉണ്ടെന്നു കരുതി ഞാന്‍ ഇരിക്കണം എന്ന് നിര്ബന്ധം ഉണ്ടോ? അദ്ദേഹം വീണ്ടും ശബ്ദം ഉയര്ത്തുകയാണ് .
.
“അത് വേണ്ട. എന്നാലും..അല്ല, ഞാന്‍ വെറുതെ ..”
.
“വെറുതെയല്ല. ആവില്ല. അതാണ്‌ നടപ്പ് രീതി. എല്ലാവരും അങ്ങനെയാണ് ചെയ്യുക. അല്ലേ?”
.
“ങേ.?. ഉവ്വ്. അതെ..”
.
“എന്നാല്‍ ഞാനങ്ങനെയല്ല. വ്യവസ്ഥാപിത രീതികളോട് നിരന്തരം കലഹിക്കുന്നവനാണു ഞാന്‍. ഒന്നിനോടും സന്ധി ചെയ്യാത്തവന്‍.”
.
“മനസ്സിലായി.”
.
“മനസ്സിലാവില്ല”. അദ്ദേഹം കൈ ചൂണ്ടിക്കൊണ്ട് തുടര്ന്നു.
.
“നിങ്ങളൊക്കെ എസ്റ്റാബ്ലിഷ്മെന്ട്ടിന്റ്റെ ഭാഗമാണ്.ആരെങ്കിലുമൊക്കെ എഴുന്നേറ്റിട്ടു ഇരിക്കാന്‍ തക്കം പാര്ത്തിരിക്കുന്നവര്‍..,ഇരുന്നാല്‍ പിന്നെ സൈഡ് സീറ്റിലേക്ക് നിരങ്ങാന്‍ അവസരം കാക്കുന്നവര്‍...”
.
കണ്ടക്ടര്‍ പെട്ടെന്ന് ബെല്ലടിച്ചു. എല്ലാവരും കണ്ടക്ടറെ നോക്കി.
.
“സര്‍. ഇവിടെ ഇറങ്ങിക്കോളൂ..”
.
അദ്ദേഹം ഒന്ന് ശങ്കിച്ചു. തല താഴ്ത്തി പുറത്തേയ്ക്ക് നോക്കി.
.
“എന്റ്റെ സ്റ്റോപ്പ്‌ ആയില്ലല്ലോ...?”
.
“ഇല്ല. സ്റ്റോപ്പില്‍ ഇറങ്ങുക എന്നത് എല്ലാവരും ചെയ്യുന്ന വ്യവസ്ഥാപിത രീതി അല്ലേ? താങ്കള്‍ അങ്ങനെ ചെയ്യാന്‍ പാടില്ല.”

No comments:

Post a Comment