Tuesday, 10 June 2014

സരിത പറയാന്‍ പലതും ബാക്കി...!!!

സരിത പറയാന്‍ പലതും ബാക്കി...!!!

മറ്റുള്ളവര്‍ക്ക്‌ സോളാര്‍ തട്ടിപ്പുകേസിലെ പ്രതി മാത്രമായ സരിത എസ്‌. നായര്‍ എന്ന സ്‌ത്രീ രണ്ടു കുട്ടികള്‍ക്ക്‌ അമ്മകൂടിയാണ്‌. മകന്‍ ആറാം ക്‌ളാസില്‍. മകള്‍ക്കു പ്രായം നാലു വയസ്‌. സരിത ജയിലിലായിരുന്നപ്പോള്‍ മകള്‍ അമ്മയെക്കാണാന്‍ വാശിപിടിച്ചു കരയുമായിരുന്നു. അമ്മ ഗള്‍ഫില്‍ ചോക്കലേറ്റ്‌ കൊണ്ടുവരാന്‍ പോയിരിക്കുകയാണെന്നു പറഞ്ഞാണ്‌ അമ്മൂമ്മ കുഞ്ഞിനെ ആശ്വസിപ്പിച്ചിരുന്നത്‌. കോടതിയും കേസും തെളിവെടുപ്പുമൊക്കെയായി യാത്രയിലായതിനാല്‍ ഇപ്പോഴും ദിവസങ്ങളോളം സരിതയ്‌ക്കു മകളെ കാണാന്‍ കഴിയാറില്ല. ടിവിയില്‍ തെളിയുന്ന പടം കാട്ടി സരിതയ്‌ക്കിപ്പോള്‍ ചാനലിലാണു ജോലിയെന്നാണ്‌ അമ്മൂമ്മ കുഞ്ഞിനോടു പറയുന്നത്‌. അവളത്‌ വിശ്വസിച്ചിരിക്കുകയാണ്‌...
​വിവാദം എന്ന വാക്കിന്റെ പര്യായമായി മാറിയിരിക്കുകയാണ്‌ സരിതാ എസ്‌. നായര്‍ എന്ന പേര്‌. സാധാരണ കുടുംബത്തില്‍ ജനിച്ച, മികച്ച വിദ്യാഭ്യാസം നേടിയ സരിത എന്ന സ്‌ത്രീ എങ്ങനെ സാമ്പത്തിക തട്ടിപ്പുകളുടെയും രാഷ്‌ട്രീയ ഉപജാപങ്ങളുടേയും ഭാഗമായി ? കേവലം ഒരു വീട്ടമ്മയ്‌ക്ക്‌ മുഖ്യമന്ത്രിയുടെ ഓഫീസിനെ സ്വാധീനിച്ച്‌ പതിനായിരം കോടി രൂപയുടെ അഴിമതിക്കു കളമൊരുക്കാന്‍ കഴിയുമോ? ആരുടെയെങ്കിലും രാഷ്‌ട്രീയ തിരക്കഥയിലെ കഥാപാത്രം മാത്രമായിരുന്നുവോ സരിത?
ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരമായി സരിത തന്റെ കഥപറയുന്നു. ഞാന്‍ ജനിച്ചത്‌ തിരുവനന്തപുരം ജില്ലയിലുള്ള വെടിവെച്ചാന്‍ കോവിലിലാണ്‌. അമ്മയുടെ കുടുംബം അവിടെയായിരുന്നു. അച്‌ഛന്‍ ആദ്യം ഒറ്റപ്പാലം എന്‍.എസ്‌.എസ്‌ കോളജിലാണു ജോലിചെയ്‌തിരുന്നത്‌. ആ സമയത്ത്‌ ഞാനും അമ്മയും തിരുവനന്തപുരത്തെ വീട്ടിലായിരുന്നു കഴിഞ്ഞത്‌. പിന്നീട്‌ അച്‌ഛന്‌ ചങ്ങനാശേരിക്ക്‌ മാറ്റം കിട്ടിയപ്പോള്‍ ഞങ്ങള്‍ വീടെടുത്ത്‌ അവിടേക്കു മാറി.
ഉള്ളതുകൊണ്ട്‌ സന്തോഷമായി കഴിഞ്ഞിരുന്ന കുടുംബമായിരുന്നു ഞങ്ങളുടേത്‌. ആരോടും കടംവാങ്ങേണ്ടി വന്നിരുന്നില്ല. ഞങ്ങള്‍ക്ക്‌ മികച്ച വിദ്യാഭ്യാസം നല്‍കണമെന്നതായിരുന്നു അച്‌ഛന്റെയും അമ്മയുടെയും സ്വപ്‌നം. അതുകൊണ്ടുതന്നെ ഞാനും അനിയത്തിയും പഠനത്തിലായിരുന്നു ശ്രദ്ധിച്ചിരുന്നത്‌. സ്‌കൂള്‍ ഫസ്‌റ്റാവണം എന്നതായിരുന്നു അക്കാലത്തെ ഞങ്ങളുടെ വാശി. പത്താംക്‌ളാസില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്കു വാങ്ങിയ കുട്ടിക്കുള്ള എന്‍.എസ്‌.എസിന്റെ സമ്മാനം എനിക്കു കിട്ടിയതില്‍ അച്‌ഛനു വലിയ സന്തോഷമായിരുന്നു. അന്നു സംസ്‌ഥാനതലത്തില്‍ ഇരുപതാമത്തെ റാങ്കും എനിക്കുണ്ടായിരുന്നു.
അച്‌ഛന്റെ മരണമാണ്‌ ഞങ്ങളുടെ കുടുംബം നേരിട്ട ആദ്യ വെല്ലുവിളി. ഞാനന്ന്‌ ചെങ്ങന്നൂര്‍ ക്രിസ്‌ത്യന്‍ കോളജില്‍ പ്രീഡിഗ്രിക്കു പഠിക്കുകയാണ്‌. അമ്മയ്‌ക്ക് ഒരു മാനേജ്‌മെന്റ്‌ സ്‌കൂളില്‍ ടീച്ചറായി ജോലിയുണ്ടായിരുന്നതുകൊണ്ട്‌ ആരുടെ മുന്നിലും കൈനീട്ടേണ്ടി വന്നില്ല. അച്‌ഛന്റെ മരണത്തെത്തുടര്‍ന്ന്‌ ഞങ്ങള്‍ തിരിച്ച്‌ തിരുവനന്തപുരത്തിനു പോന്നു. അവിടെ നെയ്യാറ്റിന്‍കര ഗവണ്‍മെന്റ്‌ പോളിടെക്‌നിക്കില്‍ ഡിപ്ലോമയ്‌ക്കു ചേര്‍ന്നു. പോളിടെക്‌നിക്‌ കഴിഞ്ഞശേഷം 97ല്‍ എ.എം.ഐ.ഇ. എഞ്ചിനീയറിംഗിനു പഠിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു എനിക്കൊരു വിവാഹാലോചന വന്നത്‌. ആറന്മുള സ്വദേശിയായ വരനു ഗള്‍ഫിലായിരുന്നു ജോലി.
കേവലം പത്തുദിവസത്തിനിടയിലായിരുന്നു പെണ്ണുകാണലും വിവാഹവുമെല്ലാം. വിവാഹം കഴിഞ്ഞ്‌ പതിനഞ്ചാം ദിവസം അദ്ദേഹം വീണ്ടും ഗള്‍ഫില്‍ പോകുകയും ചെയ്‌തു. ഞാന്‍ തിരുവനന്തപുരത്ത്‌ തിരിച്ചുവന്നു പഠനം തുടര്‍ന്നു. നാലു വര്‍ഷത്തിനുശേഷം കുട്ടികളുണ്ടായില്ല എന്ന കാരണത്താല്‍ ഞങ്ങളുടെ ജീവിതത്തില്‍ ചില പ്രശ്‌നങ്ങള്‍ ആരംഭിച്ചു. എന്നാല്‍ പ്രശ്‌നങ്ങളുടെ അടിസ്‌ഥാന കാരണം മറ്റൊന്നായിരുന്നു. അദ്ദേഹത്തിന്‌ വിവാഹത്തിനു മുമ്പ്‌ ഒരു പെണ്‍കുട്ടിയോട്‌ അടുപ്പമുണ്ടായിരുന്നു. അവര്‍ മറ്റൊരു വിവാഹം കഴിച്ച്‌ ഒരു കുട്ടിയൊക്കെ ആയതിനുശേഷം വിവാഹമോചനം നേടിയിരുന്നു. അതിനു ശേഷമാണ്‌ ഭര്‍ത്താവിന്‌ എന്നോടുള്ള സമീപനത്തില്‍ പ്രകടമായ മാറ്റം കണ്ടത്‌.

2002ല്‍ ഞാന്‍ ഗള്‍ഭിണിയായെങ്കിലും രണ്ടാം മാസം ഭര്‍ത്താവ്‌ എന്നെ തിരുവനന്തപുരത്തെ വീട്ടില്‍ കൊണ്ടുവന്നു വിട്ടു. പിന്നീട്‌ ഗള്‍ഫിലേക്കുപോയ അദ്ദേഹത്തെക്കുറിച്ച്‌ യാതൊരു വിവരവും ഇല്ലായിരുന്നു. കടം വാങ്ങിയുംമറ്റുമായിരുന്നു അമ്മ എന്റെ പ്രസവത്തിന്റെ ചെലവെല്ലാം നടത്തിയത്‌. കടങ്ങള്‍ തീര്‍ക്കാന്‍ അമ്മ കഷ്‌ടപ്പെടുന്നതുകണ്ട്‌ എനിക്കു വിഷമം തോന്നി. എന്റെയും അനിയത്തിയുടെയും വിവാഹം നടത്തിയ ബാധ്യതകള്‍ ആദ്യംതന്നെ അമ്മയ്‌ക്ക് ഉണ്ടായിരുന്നു. കുഞ്ഞിനു മൂന്നുമാസം പ്രായമായപ്പോള്‍ ഞാന്‍ കോഴഞ്ചേരിയിലുള്ള ഒരു ധനകാര്യ സ്‌ഥാപനത്തില്‍ ജോലിക്കു പോകാന്‍ തുടങ്ങി. മകനെ നല്ലനിലയില്‍ വളര്‍ത്തണം എന്നായിരുന്നു എന്റെ മനസില്‍. ആ സ്‌ഥാപനത്തിനുവേണ്ടി ഞാന്‍ ഒരുപാടു കഷ്‌ടപ്പെട്ടു.
ഒരിക്കല്‍ തിരുവനന്തപുരത്ത്‌ നടന്ന ബ്രാഞ്ച്‌ മാനേജര്‍മാരുടെ മീറ്റിംഗില്‍വച്ചാണ്‌ ബിജു രാധാകൃഷ്‌ണനെ ആദ്യമായി കാണുന്നത്‌. സ്‌ഥാപനത്തിന്റെ ചീഫ്‌ ഓപ്പറേറ്റിംഗ്‌ ഓഫീസര്‍ എന്നാണ്‌ അയാള്‍ പരിചയപ്പെടുത്തിയത്‌. മീറ്റിംഗിനുശേഷം അയാള്‍ ഞങ്ങള്‍ അഞ്ചാറുപേരെ വിളിച്ചു മാറ്റിനിര്‍ത്തി സ്‌ഥാപനം പ്രതിസ്‌ന്ധിയിലാണെന്നും റിസര്‍വ്‌ ബാങ്കിന്റെ അംഗീകാരം നഷ്‌ടമായെന്നും പറഞ്ഞു. അതു സംബന്ധിച്ച ചില സൂചനകള്‍ ഞങ്ങള്‍ക്ക്‌ നേരത്തേതന്നെ കിട്ടിയിരുന്നു. താന്‍ തിരുവനന്തപുരം കേന്ദ്രീകരിച്ച്‌ പുതിയ ഒരു സ്‌ഥാപനം ആരംഭിക്കാന്‍ പോകുകയാണെന്നും ബിജു പറഞ്ഞു. ക്രെഡിറ്റ്‌സ് എന്ന പേരിലുള്ള അയാളുടെ പുതിയ സ്‌ഥാപനത്തില്‍ പതിനായിരം രൂപയാണ്‌ ശമ്പളം വാഗ്‌ദാനംചെയ്‌തത്‌. എനിക്കപ്പോള്‍ രണ്ടായിരം രൂപയായിരുന്നു കിട്ടിക്കൊണ്ടിരുന്നത്‌. അതുകൊണ്ട്‌ പലിശ കൊടുക്കാന്‍കൂടി തികയുമായിരുന്നില്ല. അങ്ങനെ ഞാന്‍ ബിജു രാധാകൃഷ്‌ണന്റെ പുതിയ സ്‌ഥാപനത്തിലേക്ക്‌ മാറി.
സ്‌ഥാപനത്തില്‍ വളരെ വിചിത്രമായ പെരുമാറ്റമായിരുന്നു ബിജുവിന്റേത്‌. അയാളുടെ ഭാര്യ ഓഫീസില്‍ വരുന്നുണ്ട്‌ എന്നറിഞ്ഞാലുടന്‍ അവിടെയുള്ള വനിതാ സ്‌റ്റാഫിനെയെല്ലാം പറഞ്ഞു പുറത്തുവിടും. ഭാര്യ വലിയ സംശയരോഗിയാണ്‌ എന്നാണ്‌ അയാള്‍ പറഞ്ഞിരുന്നത്‌.
ആ സമയത്ത്‌ ഭര്‍ത്താവുമായി വീണ്ടും യോജിച്ചു പോകുന്നതിനുള്ള ശ്രമങ്ങള്‍ ബന്ധുക്കള്‍ ഇടപെട്ട്‌ നടത്തുന്നുണ്ടായിരുന്നു. മകന്റെ ഭാവിയോര്‍ത്ത്‌ എല്ലാം മറന്ന്‌ യോജിക്കാന്‍ ഞാന്‍ തയാറായിരുന്നു. ആ സമയത്ത്‌ ഭര്‍ത്താവ്‌ ഇടയ്‌ക്കിടെ ഓഫീസിലെ ലാന്‍ഡ്‌ഫോണിലേക്കു വിളിക്കാന്‍ തുടങ്ങി. വീണ്ടും കാര്യങ്ങളെല്ലാം ശുഭമായിത്തീരും എന്നു പ്രതീക്ഷിച്ചിരിക്കെ അപ്രതീക്ഷിതമായി ഫോണ്‍വിളി നിന്നു. ഞാന്‍ പലതവണ ഗള്‍ഫിലെ നമ്പരിലേക്ക്‌ വിളിച്ചെങ്കിലും അദ്ദേഹത്തെ കിട്ടിയില്ല. അവസാനം എന്റെ ബന്ധുവിനെക്കൊണ്ട്‌ അദ്ദേഹത്തെ വിളിപ്പിച്ചു. എന്നാല്‍ ഉടന്‍ നാട്ടില്‍ വരുന്നുണ്ട്‌ അപ്പോള്‍ സംസാരിക്കാം എന്നുപറഞ്ഞു ഫോണ്‍ കട്ടുചെയ്‌തു.
രണ്ടാഴ്‌ച കഴിഞ്ഞ്‌ അദ്ദേഹം നാട്ടില്‍വന്നു. രണ്ടു കൂട്ടരുടെയും ബന്ധുക്കളുടെ സാന്നിധ്യത്തില്‍ സന്ധിസംഭാഷണം നടന്നു. ബന്ധം തുടരാന്‍ താല്‍പര്യമില്ല എന്ന നിലപാടിലായിരുന്നു അയാള്‍. മകനേയും വേണ്ട. വിവാഹ മോചനത്തിന്‌ ഒപ്പിട്ടുകൊടുക്കണം. നഷ്‌ടപരിഹാരമായി ഒന്നരലക്ഷം രൂപ തരും. ഇതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്‌. എന്നേയും കുഞ്ഞിനേയും ഉപേക്ഷിക്കുന്നതിനുള്ള കാരണം അറിയാതെ ഒപ്പിട്ടുതരില്ല എന്നു ഞാന്‍ പറഞ്ഞെങ്കിലും ഒന്നും തുറന്നു പറഞ്ഞില്ല. എന്നെയും കുഞ്ഞിനെയും വേണ്ടെങ്കില്‍ വേണ്ട. പക്ഷേ അതിന്റെ കാരണം അറിയണമെന്ന്‌ എനിക്കുണ്ടായിരുന്നു.
എന്റെ ഒരു ബന്ധുവിനെക്കൊണ്ട്‌ ചോദിപ്പിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ കേട്ട്‌ ഞാന്‍ അമ്പരന്നു. ഒരിക്കല്‍ ഗള്‍ഫില്‍നിന്ന്‌ ഓഫീസില്‍ വിളിച്ചപ്പോള്‍ ഫോണെടുത്ത ബിജു എനിക്ക്‌ പലരുമായും അവിഹിത ബന്ധമുണ്ടെന്ന്‌ അയാളോടു വെളിപ്പെടുത്തിയത്രേ. ആരോ പറഞ്ഞ കാര്യങ്ങള്‍ കേട്ട്‌ എന്നെയും കുഞ്ഞിനെയും ഉപേക്ഷിക്കാന്‍ തീരുമാനിച്ച അയാളോട്‌ എനിക്ക്‌ സഹതാപമാണു തോന്നിയത്‌. എന്നെ മനസിലാക്കാന്‍ അന്ന്‌ അയാള്‍ ചെറിയൊരു ശ്രമമെങ്കിലും നടത്തിയിരുന്നെങ്കില്‍ എന്റെ ജീവിതം ഈ അവസ്‌ഥയില്‍ ആകുമായിരുന്നില്ല.
അപവാദം പറഞ്ഞു പരത്തിയ ഒരാളുടെ ഓഫീസില്‍ തുടരാന്‍ എനിക്കു പിന്നെ താല്‍പര്യം തോന്നിയില്ല. അടുത്ത ദിവസംതന്നെ ഞാന്‍ ഓഫീസിലെത്തി രാജിക്കത്ത്‌ കൊടുത്തു. അവിടംമുതലാണ്‌ എന്റെ ജീവിതത്തില്‍ ശരിക്കുമുള്ള പരീക്ഷണങ്ങള്‍ തുടങ്ങുന്നത്‌. അടുത്ത ദിവസം ബിജു പലരേയും അനുരഞ്‌ജനത്തിന്‌ എന്നപേരില്‍ എന്റെ വീട്ടില്‍ വിട്ടു. ഞാന്‍ വഴങ്ങുന്നില്ല എന്നുകണ്ട്‌ അടുത്ത ദിവസം ബിജുവും കുറച്ചു ഗുണ്ടകളുമായി കരമനയിലെ ഞങ്ങളുടെ വാടകവീട്ടില്‍ വന്നു ബഹളമുണ്ടാക്കി.
ഓഫീസില്‍നിന്ന്‌ ഞാന്‍ ഇരുപതിനായിരം രൂപ ശമ്പള അഡ്വാന്‍സ്‌ വാങ്ങിയിട്ടുണ്ടായിരുന്നു. അതു തിരികെ കൊടുക്കാന്‍ ഞാന്‍ തയ്യാറായിരുന്നു. പക്ഷേ ബിജുവിന്റെ കണക്കില്‍ ഞാന്‍ തിരികെ കൊടുക്കാനുണ്ടായിരുന്ന തുക അഞ്ചുലക്ഷം രൂപയായിരുന്നു. കമ്പനിയിലെ വിവിധ ആവശ്യങ്ങള്‍ക്കായി ഞാന്‍ ഒപ്പിട്ടുകൊടുത്ത വൗച്ചറിലെ തുകയെല്ലാം അയാള്‍ ഞാന്‍ കടംവാങ്ങിയതായി രേഖയുണ്ടാക്കിയിരുന്നു. പിന്നീട്‌ നിരന്തരം ബിജുവിന്റെ ഗുണ്ടകള്‍ വീട്ടില്‍വന്നു ബഹളമുണ്ടാക്കാന്‍ തുടങ്ങി.
തിരുവനന്തപുരം രജിസ്‌ട്രേഷനിലുള്ള ഒരു നീല ക്വാളിസിലാണ്‌ അവര്‍ വരിക. 1001 എന്ന അതിന്റെ നമ്പര്‍ ഞാന്‍ ഒരിക്കലും മറക്കില്ല. ഞങ്ങള്‍ പോകുന്നിടത്തെല്ലാം അവര്‍ പിന്‍തുടര്‍ന്നു. കുഞ്ഞുമായി വരുമ്പോള്‍ വഴിയില്‍ ഈ വണ്ടികണ്ടാല്‍ ഞങ്ങള്‍ ഒളിച്ചിരിക്കും. കുഞ്ഞു കരയാതിരിക്കാന്‍ ഞാന്‍ അവന്റെ വായ പൊത്തും. ഞങ്ങള്‍ പലിശയ്‌ക്ക് പണം വാങ്ങിയെന്നാണ്‌ അവര്‍ അയല്‍ക്കാരെ ധരിപ്പിച്ചിരുന്നത്‌. എന്നിട്ടും ഞാന്‍ ബിജുവിന്‌ വഴങ്ങുന്നില്ലന്നു കണ്ട്‌ അയാള്‍ അടുത്ത കുതന്ത്രം പ്രയോഗിച്ചു. എന്നെയും നഗരത്തിലെ ഒരു പോലീസ്‌ ഉദ്യോഗസ്‌ഥനെയും ചേര്‍ത്ത്‌ ഒരു പ്രസിദ്ധീകരണത്തില്‍ വാര്‍ത്തകൊടുത്തു. ആ പ്രസിദ്ധീകരണത്തിന്റെ വനിതാ റിപ്പോര്‍ട്ടര്‍ക്ക്‌ പതിനയ്യായിരം രൂപ കൊടുത്താണ്‌ വാര്‍ത്തയിട്ടത്‌. അതുംപോരാതെ അതിന്റെ കോപ്പി എന്റെയും ഭര്‍ത്താവിന്റെ ബന്ധുക്കള്‍ക്കെല്ലാം അയച്ചുകൊടുത്തു.
അതോടുകൂടി ബന്ധുക്കളെല്ലാം ഞങ്ങളുമായി അകന്നു. ഇപ്പോള്‍ തൊണ്ണൂറു വയസുള്ള എന്റെ അച്‌ഛന്റെ അമ്മ, എന്റെ അമ്മ, മകന്‍ അങ്ങനെ നാലുപേരായി ഞങ്ങളുടെ ലോകം ഒതുങ്ങി. വീട്ടിനു വെളിയില്‍ ഇറങ്ങാന്‍ പറ്റാത്ത അവസ്‌ഥയായി. ആ മാനസിക സമ്മര്‍ദം താങ്ങാനാവാതെ മരിക്കാനായി ഞാന്‍ ഉറക്കഗുളിക വാരിക്കഴിച്ചു. പക്ഷേ അമ്മയതു കണ്ടുപിടിച്ച്‌ ആശുപത്രിയില്‍ എത്തിച്ചു. ബോധം നഷ്‌ടപ്പെട്ട്‌ മൂന്നു ദിവസം എസ്‌.യു.ടി. ആശുപത്രിയിലെ ഐ.സി.യുവില്‍ ഞാന്‍ കിടന്നു.
ജീവന്‍ തിരിച്ചുകിട്ടിയെങ്കിലും നാലുമാസത്തോളം ഞാന്‍ ജീവച്‌ഛവമായി കഴിഞ്ഞു. ആ കാലത്തെ ഒരു കാര്യവും എനിക്ക്‌ ഓര്‍മയില്ല. കടുത്ത മാനസിക സമ്മര്‍ദം എന്നെ ഒരു മാനസികരോഗിയാക്കിമാറ്റി. മെഡിക്കല്‍ കോളജിലെ അസോസിയറ്റ്‌ പ്രഫസറായിരുന്നു ചികിത്സിച്ചത്‌. മാനസിക രോഗികള്‍ക്കൊപ്പം വാര്‍ഡില്‍ താമസിപ്പിക്കാന്‍ ബുദ്ധിമുട്ടായതിനാല്‍ അമ്മ പേരൂര്‍ക്കടക്കടുത്ത്‌ ഒരു സ്വകാര്യ ആശുപത്രിയില്‍ എന്നെ പ്രവേശിപ്പിച്ചു. അതിനടുത്തായിരുന്നു എന്നെ ചികിത്സിച്ചിരുന്ന ഡോക്‌ടര്‍ താമസിച്ചിരുന്നത്‌.
ചികിത്സ കഴിഞ്ഞ്‌ ഞാന്‍ തിരിച്ചെത്തിയതറിഞ്ഞ്‌ ബിജുവിന്റെ ആള്‍ക്കാര്‍ വീണ്ടും ശല്യം തുടങ്ങി. സഹിക്കവയ്യാതായപ്പോള്‍ ഞാന്‍ അന്നത്തെ സിറ്റി പോലീസ്‌ കമ്മിഷണറായ മനോജ്‌ എബ്രഹാമിനു പരാതി നല്‍കി. അന്വേഷണം ആരംഭിച്ചപ്പോള്‍ ഞാന്‍ മാനസിക രോഗത്തിനു ചികിസ്‌ത തേടിയ സര്‍ട്ടിഫിക്കറ്റ്‌ ബിജു ഡോക്‌ടറില്‍നിന്ന്‌ സംഘടിപ്പിച്ച്‌ പോലീസില്‍ ഹാജരാക്കി. അയാളുടെ രാഷ്‌ട്രീയ സ്വാധീനം ഉപയോഗിച്ച്‌ കേസ്‌ അവസാനിപ്പിച്ചു. പിന്നീട്‌ ഗുണ്ടകള്‍ വീട്ടില്‍വന്ന്‌ പ്രശ്‌നം ഉണ്ടാക്കുമ്പോഴെല്ലാം ഞാന്‍ കരമന പോലീസ്‌ സ്‌റ്റേഷനിലേക്കു വിളിക്കും. ഫോണെടുത്തിട്ട്‌ 'ആ ഭ്രാന്തിയാണ്‌ വിളിക്കുന്നത്‌' എന്നു പറയുന്നത്‌ ഞാന്‍ പലതവണ കേട്ടിട്ടുണ്ട്‌.
നില്‍ക്കക്കള്ളിയില്ലാതെ ഞാന്‍ ബിജുവിന്റെ ഭാര്യ രശ്‌മിയെ വിളിച്ച്‌ വിവരങ്ങള്‍ അറിയിച്ചു. അടുത്ത ദിവസം രശ്‌മി എന്നെ കാണാന്‍ വന്നു. ഞങ്ങള്‍ ഒരുമിച്ചുപോയി പോലീസ്‌ സ്‌റ്റേഷനില്‍ പരാതികൊടുത്തു. വിവരം ബോധ്യപ്പെട്ടതിനെത്തുടര്‍ന്ന്‌ ബിജുവിനെ സ്‌റ്റേഷനില്‍ വിളിപ്പിച്ചു. ഇനി ഉപദ്രവം ഉണ്ടാക്കില്ല എന്ന്‌ ബിജുവിനെക്കൊണ്ട്‌ എഴുതിവെപ്പിച്ചു. പിന്നീട്‌ ആറുമാസം പ്രശ്‌നമില്ലായിരുന്നു. എനിക്ക്‌ അപ്പോഴേക്കും എച്ച്‌.എസ്‌.ബി.സിയില്‍ സെയില്‍സ്‌ മാനേജരായി ജോലികിട്ടി. അതിനിടയില്‍ ഒരു ദിവസം രശ്‌മി ആത്മഹത്യ ചെയ്‌തു എന്ന വാര്‍ത്ത പത്രത്തില്‍ക്കണ്ട്‌ ഞാന്‍ പഴയ സഹപ്രവര്‍ത്തകരെ പലരേയും വിളിച്ചു. എന്നാല്‍ ആര്‍ക്കും ഒരു വിവരവും ഉണ്ടായിരുന്നില്ല. ഏതാനും മാസങ്ങള്‍ കഴിഞ്ഞ്‌ ഒരു ദിവസം ഞാന്‍ ജോലികഴിഞ്ഞ്‌ വീട്ടിലെത്തുമ്പോള്‍ മുറ്റത്ത്‌ ബിജുവിന്റെ കാറും ഗുണ്ടാസംഘത്തിന്റെ വണ്ടിയും കിടക്കുന്നതു ചങ്കിടിപ്പോടെ കണ്ടു

രണ്ടാമത്തെ കുട്ടിയുടെ അച്‌ഛന്‍ യുവനേതാവ്‌
Saritha S Nair

സരിതയുടെ വിവാദ വെളിപ്പെടുത്തല്‍

അന്നു വീട്ടില്‍ ചെന്നുകയറിയ ഞാന്‍ കണ്ടത്‌ ഗുണ്ടകളുടെ നടുവില്‍ പേടിച്ചരണ്ടിരിക്കുന്ന അമ്മയേയും മുത്തശ്ശിയേയും കുഞ്ഞിനേയുമാണ്‌. ഗുണ്ടകള്‍ക്ക്‌ നേതൃത്വംനല്‍കിക്കൊണ്ട്‌ ബിജുവുമുണ്ട്‌. ഞാന്‍ ചെന്നയുടെനെ മുത്തശ്ശിയേയും കുഞ്ഞിനേയും വേറൊരു മുറിയിലേക്കു മാറ്റി. എന്നിട്ട്‌ ബിജു പെട്ടിതുറന്നു കുറച്ചു ചിത്രങ്ങളെടുത്ത്‌ മേശപ്പുറത്തുവച്ചു. മറ്റേതോ സ്‌ത്രീയുടെ ചിത്രത്തില്‍ എന്റെ മുഖം മോര്‍ഫ്‌ചെയ്‌തു ചേര്‍ത്തിരുന്നു. അഞ്ചുലക്ഷം രൂപ തന്നില്ലെങ്കില്‍ ചിത്രങ്ങള്‍ അയല്‍ക്കാരെയെല്ലാം കാട്ടും എന്നയാള്‍ ഭീഷണി മുഴക്കി.
എന്റെ ചിത്രമല്ലാത്തതിനാല്‍ എനിക്കതില്‍ ഭയമൊന്നും തോന്നിയില്ല. ഞാന്‍ വഴങ്ങുന്നില്ല എന്നു കണ്ടപ്പോള്‍ ചിത്രങ്ങള്‍ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കും എന്നയാള്‍ അടുത്ത അടവെടുത്തു. മുമ്പ്‌ എന്നെ സംബന്ധിച്ച വാര്‍ത്ത ഒരു പ്രസിദ്ധീകരണത്തില്‍ വന്നതിനെത്തുടര്‍ന്ന്‌ ഞാന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചതും അതിനെത്തുടര്‍ന്ന്‌ മാനസിക അസ്വാസ്‌ഥ്യത്തിനു ചികിത്സയിലായതും അയാള്‍ക്കറിയാമായിരുന്നു. ഏതു പ്രസിദ്ധീകരണം കണ്ടാലും അതിലെല്ലാം എന്റെ ചിത്രമുണ്ട്‌ എന്നുകരുതി പേടിക്കുന്നതായിരുന്നു അസുഖം.
ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കും എന്നു പറഞ്ഞതോടെ എന്റെ സമനില നഷ്‌ടപ്പെട്ടു. ഞാന്‍ ബഹളംവെച്ചു. കാര്യങ്ങള്‍ കൈവിട്ടുപോകും എന്നു കണ്ടപ്പോള്‍ പണം തന്നു തീര്‍ത്തോളാം എന്ന്‌ അമ്മ അവിടെവച്ചു പറഞ്ഞുപോയി. കടത്തില്‍ മുങ്ങിയ നിങ്ങള്‍ എങ്ങിനെ അഞ്ചുലക്ഷം രൂപ തന്നുതീര്‍ക്കുമെന്നായി ബിജു. ജോലിചെയ്‌തു കടം വീട്ടാമെന്ന്‌ അമ്മ പറഞ്ഞു. എങ്കില്‍ ഞാന്‍ ഉടന്‍ ബിജുവിന്റെ പുതിയ കമ്പനിയില്‍ ചേരണമെന്ന്‌ അയാള്‍ ആവശ്യപ്പെട്ടു. ആ അവസ്‌ഥയില്‍ സമ്മതിക്കാതെ ഞങ്ങള്‍ക്കുവേറേ മാര്‍ഗം ഉണ്ടായിരുന്നില്ല. അങ്ങനെയാണ്‌ ബിജു രാധാകൃഷ്‌ണന്റെ കോയമ്പത്തൂരുള്ള സ്‌ഥാപനത്തില്‍ ഞാന്‍ വീണ്ടും ജോയിന്‍ ചെയ്യുന്നത്‌.
ഐ.സി.എം.എസ്‌. എന്നായിരുന്നു സ്‌ഥാപനത്തിന്റെ പേര്‌. ഒരു വലിയ വീട്‌ വാടകയ്‌ക്കെടുത്ത്‌ ജീവനക്കാരെ അവിടെയാണ്‌ താമസിപ്പിച്ചിരുന്നത്‌. ബിജുവും ആ വീട്ടില്‍ത്തന്നെയായിരുന്നു താമസം. എനിക്കും കുഞ്ഞിനും അമ്മയ്‌ക്കും ആ വീടിന്റെ ഒരുഭാഗത്തു തന്നെ താമസിക്കാന്‍ സൗകര്യം തന്നു.
ജോലിചെയ്‌ത് ബാധ്യത തീര്‍ത്ത്‌ എങ്ങനേയും അവിടെനിന്നും രക്ഷപ്പെടണം എന്നതായിരുന്നു എന്റെ മനസില്‍. അതിനായി എല്ലാം മറന്ന്‌ ആ സ്‌ഥാപനത്തിനായി ഞാന്‍ അധ്വാനിച്ചു. നല്ലനിലയില്‍ പ്രവര്‍ത്തിച്ചിരുന്ന സ്‌ഥാപനത്തിന്റെ പ്രവര്‍ത്തനം 2008 ആയതോടെ താളംതെറ്റാന്‍ തുടങ്ങി. ബിജുവിന്റെ ധൂര്‍ത്തായിരുന്നു പ്രശ്‌നം. കമ്പനിയുടെ പണം അയാള്‍ സ്വന്തം പണംപോലെ ചെലവാക്കാന്‍ തുടങ്ങിയപ്പോഴാണ്‌ കുഴപ്പങ്ങള്‍ തുടങ്ങിയത്‌.
കമ്പനി തകര്‍ന്നതിനെത്തുടര്‍ന്ന്‌ കേസായി. ബിജുവിനൊപ്പം ഞാനും അറസ്‌റ്റിലായി. അതായിരുന്നു എന്റെ ജീവിതത്തിലെ ആദ്യ അറസ്‌റ്റ്. സ്‌ഥാപനം പൊളിഞ്ഞതോടെ കോയമ്പത്തൂരു നില്‍ക്കാന്‍ പറ്റാതെയായി. ആ സമയത്ത്‌ കേസിന്റെ വാര്‍ത്തകളിലെല്ലാം എന്നെയും ബിജുവിനെയും ദമ്പതികള്‍ എന്നാണ്‌ പരാമര്‍ശിച്ചിരുന്നത്‌. എനിക്ക്‌ ബിജുവുമായി അങ്ങനെയൊരു ബന്ധമോ അതിനു താല്‍പര്യമോ ഉണ്ടായിരുന്നില്ല.
അക്കാലത്ത്‌ എനിക്ക്‌ പ്രമുഖനായ ഒരു യുവ രാഷ്‌ട്രീയ നേതാവുമായി അടുപ്പമുണ്ടായിരുന്നു. എന്റെ വിവാഹ ബന്ധം തകര്‍ന്നകാലത്തായിരുന്നു ആ ബന്ധത്തിന്റെ തുടക്കം. ജീവിതം കൈവിട്ടുപോകുമെന്നു തോന്നിയ പല അവസരത്തിലും എനിക്ക്‌ അദ്ദേഹമായിരുന്നു ആശ്വാസമായത്‌. അതുകൊണ്ടുതന്നെ ബിജുവുമായി ഒരു ദാമ്പത്യം എനിക്ക്‌ ആലോചിക്കാന്‍കൂടി കഴിയുമായിരുന്നില്ല.
കോയമ്പത്തൂരു നില്‍ക്കക്കള്ളിയില്ലാതായതോടെ ബിജു തിരുവനന്തപുരത്തുവന്നു പുതിയ സ്‌ഥാപനം തുടങ്ങി. പി.ആര്‍.ഡി. ഉദ്യോഗസ്‌ഥനായ ഫിറോസ്‌, മന്ത്രി പുത്രന്‍ ബിനീഷ്‌ കോടിയേരി, ബില്‍ഡറായ സലിം കബീര്‍ തുടങ്ങിയവരായിരുന്നു ബിജുവിന്റെ കൂട്ടാളികള്‍. തിരുവനന്തപുരത്ത്‌ വന്നതിനുശേഷം രാഷ്‌ട്രീയ നേതാവുമായുള്ള എന്റെ ബന്ധം കൂടുതല്‍ വളര്‍ന്നു, അദ്ദേഹത്തിന്റെ കുഞ്ഞിനെ ഗര്‍ഭംധരിക്കുംവരെ. എന്റെ രണ്ടാമത്തെ കുഞ്ഞിന്റെ അച്‌ഛന്‍ ആ യുവനേതാവാണ്‌.
അദ്ദേഹത്തിന്റെ കുടുംബബന്ധവും എന്റെ കുഞ്ഞുങ്ങളുടെ ഭാവിയും തകരുമെന്നു ഞാന്‍ ഭയന്നു. എന്തുചെയ്യണം എന്ന്‌ എനിക്ക്‌ അറിയില്ലായിരുന്നു. എന്റെ നിസ്സഹായാവസ്‌ഥ ബിജു ശരിക്കും മുതലെടുത്തു. ഞാനും ബിജുവും ദമ്പതികളാണെന്ന്‌ അയാള്‍ പ്രചരിപ്പിച്ചു. സത്യം തുറന്നുപറയാനാവുന്ന അവസ്‌ഥയിലായിരുന്നില്ല ഞാന്‍.
എന്നെ ബിജു സമര്‍ത്ഥമായി ഉപയോഗിക്കാന്‍ തുടങ്ങി. ഒരുതരം ബ്‌ളാക്‌ മെയിലിംഗ്‌.പുതിയ സ്‌ഥാപനത്തിന്റെ സാമ്പത്തിക ഇടപാടുകള്‍ എന്റെ ബാങ്ക്‌ അക്കൗണ്ടുവഴി നടത്തി. കോയമ്പത്തൂരിലെ അനുഭവംതന്നെയായിരുന്നു തിരുവനന്തപുരത്തും. അധികം താമസിയാതെ കമ്പനി പൊളിഞ്ഞു. കേസുവന്നപ്പോള്‍ ബിജുവിനൊപ്പം ഞാനും അറസ്‌റ്റിലായി. ബിനീഷും കൂട്ടാളികളും ഇടപെട്ട്‌ ബിജുവിനെ ജാമ്യത്തിലിറക്കി. എനിക്കുവേണ്ടി ആരും ഉണ്ടായിരുന്നില്ല. സഹായത്തിന്‌ ബന്ധുക്കളൊന്നും എത്തിയില്ല. എന്തു ദുരിതം സഹിച്ചാലും ഇനി ഒരിക്കല്‍ക്കൂടി ബിജുവിനൊപ്പം പോകില്ല എന്നു ഞാന്‍ ജയിലില്‍ കിടന്നു തീരുമാനിച്ചു.
എന്നാല്‍ എന്റെ അമ്മയുടെ കയ്യില്‍ വക്കീല്‍ ഫീസിനുപോയിട്ട്‌ കുഞ്ഞിന്‌ ആഹാരം വാങ്ങിക്കൊടുക്കാനുള്ള പണംപോലും ഉണ്ടായിരുന്നില്ല. ഞാന്‍ അന്ന്‌ ഏഴുമാസം ഗര്‍ഭിണിയാണ്‌. ജയിലില്‍ കഴിയവെയാണ്‌ മകളെ പ്രസവിച്ചത്‌. ഇടയ്‌ക്ക് അമ്മ കാണാന്‍വരും. അമ്മയുടെയും പ്രായമായ മുത്തശ്ശിയുടെയും എന്റെ മകന്റെയും അവസ്‌ഥ പരിതാപകരമായിരുന്നു. കുഞ്ഞിനുവേണ്ടി ഒരു ഗ്‌ളാസ്‌ കഞ്ഞിവെള്ളം വാങ്ങിയതിന്റെ കണക്കുവരെ പല ബന്ധുക്കളും പറയാന്‍ തുടങ്ങിയിരുന്നു.
ജയിലിലെ ഉദ്യോഗസ്‌ഥര്‍വഴി എന്നെ പ്രലോഭിപ്പിച്ചു കൂടെ നിര്‍ത്താന്‍ ബിജുവും കൂട്ടാളികളും ശ്രമിക്കുന്നുണ്ടായിരുന്നു. എന്നെ സമ്മര്‍ദത്തിലാക്കി കൂടെ നിര്‍ത്തുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. ഞാന്‍ പിന്‍മാറിയാല്‍ അവരുടെ രഹസ്യങ്ങള്‍ പുറത്താവുമെന്ന്‌ അവര്‍ ഭയന്നു. ഇനി ഒരിക്കല്‍ക്കൂടി ബിജുവിനൊപ്പം പോകില്ല എന്ന ഉറച്ച തീരുമാനത്തിലായിരുന്നു ഞാന്‍. എന്നാല്‍ വീട്ടിലെ അവസ്‌ഥ വഷളായപ്പോള്‍ അവര്‍ക്കുവേണ്ടി തീരുമാനം മാറ്റാന്‍ ഞാന്‍ നിര്‍ബന്ധിതയായി. ഇനിയും ഞാന്‍ ജയിലില്‍ കഴിഞ്ഞാല്‍ വീട്ടില്‍ ഒരു കൂട്ട ആത്മഹത്യ നടക്കുമെന്ന്‌ എനിക്കുതോന്നി.
അങ്ങനെയാണ്‌ ബിജുവും ഫിറോസും പറയുമ്പോലെ നില്‍ക്കാമെന്നു ഞാന്‍ സമ്മതിക്കുന്നത്‌. അതോടെ അവര്‍ എന്നെ ജയിലില്‍നിന്നു പുറത്തിറക്കാന്‍ ശ്രമം തുടങ്ങി. ജാമ്യംനേടി പുറത്തിറങ്ങുമ്പോള്‍ മോള്‍ക്ക്‌ മൂന്നരമാസം പ്രായമായിരുന്നു.വേറേ വഴിയില്ലാതെ ഞാന്‍ ബിജുവിനൊപ്പം പുതിയ ഒരു കമ്പനി രൂപീകരിക്കാന്‍ സഹകരിച്ചു. കേസ്‌ നടത്താനുള്ള ഭാരിച്ച ചെലവിന്‌ എന്റെ മുന്നില്‍ മറ്റുമാര്‍ഗമൊന്നും ഇല്ലായിരുന്നു. അങ്ങനെയാണ്‌ എറണാകുളം കേന്ദ്രമാക്കി വെസ്‌റ്റ് വിന്‍ഡ്‌ എന്ന സ്‌ഥാപനം രൂപംകൊള്ളുന്നത്‌.
രക്ഷപ്പെടാനുള്ള അവസാന അവസരമാണത്‌ എന്ന്‌ എനിക്ക്‌ നല്ല ബോധ്യമുണ്ടായിരുന്നു. അമ്മയുടെ തുച്‌ഛമായ പെന്‍ഷനല്ലാതെ ഞങ്ങള്‍ക്കു മറ്റു വരുമാന മാര്‍ഗമൊന്നും ഉണ്ടായിരുന്നില്ല.
പിന്നീട്‌ വെസ്‌റ്റ് വിന്‍ഡിന്റെ സഹോദര സ്‌ഥാപനമായി ടീം സോളാര്‍ എന്ന കമ്പിനി രൂപീകരിച്ചു. ബിജുവും ഞാനുമായിരുന്നു അതിന്റെ ഡയറക്‌ടര്‍മാര്‍. സാമ്പത്തിക കാര്യങ്ങളില്‍ ഞാന്‍ കൂടുതല്‍ ശ്രദ്ധിക്കുന്നത്‌ ബിജുവിന്‌ ഇഷ്‌ടമായിരുന്നില്ല. കമ്പനിയുടെ സാമ്പത്തിക കാര്യങ്ങളില്‍ ഇടപെട്ടിരുന്ന എന്നെ ഒരു ദിവസം പെട്ടെന്ന്‌ ഫീല്‍ഡ്‌ ജോലികളിലേക്ക്‌ മാറ്റി. ഞാന്‍ ശരിക്കും ബിജുവിന്റെ അടിമയായി മാറുകയായിരുന്നു. അയാളുടെ പ്രവര്‍ത്തികള്‍ ചോദ്യംചെയ്‌താല്‍ ക്രൂരമായി മര്‍ദിക്കുമായിരുന്നു. പതിയെ ബിജു എന്നെ ഓഫീസ്‌ കാര്യങ്ങളില്‍നിന്ന്‌ ഒഴിവാക്കി പൂര്‍ണമായും ഫീല്‍ഡ്‌ ജോലികള്‍ക്കു നിയോഗിച്ചു.
കേരളത്തില്‍ അങ്ങോളമിങ്ങോളം ഓടിനടന്ന്‌ ഞാന്‍ ടീം സോളാറിനുവേണ്ടി അധ്വാനിച്ചു. ഞാന്‍ കൊടുത്ത വാഗ്‌ദാനങ്ങളില്‍ വിശ്വസിച്ചാണ്‌ ആളുകള്‍ ടീം സോളാറില്‍ പണം നിക്ഷേപിച്ചത്‌. എന്നാല്‍ അവര്‍ക്കൊപ്പം ഞാനും വഞ്ചിക്കപ്പെട്ടു. കമ്പനിയുടെ പണം മറ്റു വഴികളിലൂടെ ചോര്‍ന്നുകൊണ്ടിരിക്കുകയാണ്‌ എന്ന്‌ ഞാന്‍ അറിഞ്ഞപ്പോഴേക്കും വളരെ വൈകിയിരുന്നു.
ഒരു ദിവസം വൈകിട്ടു ഞാന്‍ വീട്ടിലെത്തിയപ്പോള്‍ ബിജു ഡല്‍ഹിക്കുപോയി എന്ന്‌ അമ്മ പറഞ്ഞു. രണ്ടു കാറും എടുത്തു എന്നും പറഞ്ഞു. എനിക്ക്‌ എന്തോ അസ്വാഭാവികത തോന്നി. ഞാന്‍ അയാളുടെ മുറി തുറന്നു നോക്കി. അവിടെ ഉണ്ടായിരുന്ന വസ്‌ത്രങ്ങള്‍ മുഴുവന്‍ കൊണ്ടുപോയിട്ടുണ്ട്‌. കമ്പനിയുടെ ആവശ്യത്തിനു വെച്ചിരുന്നു നാലുലക്ഷം രൂപയും കാണാനില്ല. എന്റെയും കുഞ്ഞിന്റെയും മുപ്പതു പവന്‍ വരുന്ന സ്വര്‍ണാഭരണങ്ങളും നഷ്‌ടമായിരിക്കുന്നു. കമ്പനിയുമായി ബന്ധപ്പെട്ട രേഖകളെല്ലാം മാറ്റിയിരുന്നു. എന്തോ കുഴപ്പമുണ്ട്‌ എന്ന്‌ എനിക്കുതോന്നി. ഞാന്‍ പലതവണ മാറിമാറി വിളിച്ചിട്ടും ബിജുവിനെ ഫോണില്‍ കിട്ടിയില്ല.
വൈകിട്ടായപ്പോള്‍ കമ്പനിയില്‍നിന്ന്‌ സ്‌റ്റാഫ്‌ വിളിച്ചു ചില സാമ്പത്തിക കാര്യങ്ങള്‍ ചോദിച്ചു. അതുവരെ അതെല്ലാം ബിജുവാണ്‌ നോക്കിയിരുന്നത്‌. അതുകൊണ്ട്‌ എന്തിനാണ്‌ ഇതെല്ലാം എന്നോട്‌ ചോദിക്കുന്നത്‌ എന്നുഞാന്‍ ചോദിച്ചു. ഇനിമുതല്‍ എല്ലാക്കാര്യവും മാഡത്തോടു ചോദിച്ചാല്‍ മതിയെന്ന്‌ സാര്‍ പറഞ്ഞുവെന്നായിരുന്നു ഉത്തരം.
എന്തോ വലിയ കുഴപ്പത്തിലേക്കാണ്‌ കാര്യങ്ങളുടെ പോക്കെന്ന്‌ എനിക്കു മനസിലായി. പിറ്റേന്ന്‌ രാവിലെതന്നെ ഞാന്‍ ഓഫീസിലെത്തി കണക്കെല്ലാം നോക്കി. ആകെ അക്കൗണ്ടില്‍ ബാക്കിയുള്ളത്‌ ഒരുലക്ഷത്തി നാല്‍പ്പതിനായിരം രൂപമാത്രം. എഴുപത്തി ഒന്‍പതു പേര്‍ക്കായി കൊടുത്തു തീര്‍ക്കാനുള്ള ബാധ്യത അഞ്ചുകോടി 96 ലക്ഷം രൂപ. ബിജു എവിടെയാണ്‌ എന്നു കണ്ടുപിടിക്കാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. എനിക്കു തല കറങ്ങുന്നതുപോലെ തോന്നി. എന്തുചെയ്യണമെന്ന്‌ ഒരു ഊഹവുമില്ല. കുട്ടികളെ കൊന്നു ജീവനൊടുക്കിയാലോ എന്നു ചിന്തിച്ചു.
ചലിക്കാന്‍പോലും ശേഷി നഷ്‌ടപ്പെട്ട്‌ ഞാന്‍ കസേരയില്‍ ഇരുന്നു. മുന്നില്‍ ഇരുട്ടുമാത്രമായിരുന്നു. ഒരു വഴിതെളിച്ചു തരാന്‍ ഞാന്‍ ദൈവത്തോടു കേണു.
പെട്ടെന്ന്‌ മറ്റൊരു കാര്യം എന്റെ മനസിലേക്ക്‌ വെളിച്ചം പോലെയെത്തി. ഞാന്‍ ഇനി സ്വതന്ത്രയാണ്‌ എന്ന കാര്യം. ബിജു എന്ന പ്രതിബന്ധം ഇനി എന്റെ ജീവിതത്തില്‍ ഇല്ല. അയാളുടെ കുരുക്കുകളില്‍നിന്ന്‌ ഞാന്‍ സ്വതന്ത്രയായിരിക്കുന്നു. ഞാന്‍ മരിച്ചതുകൊണ്ട്‌ പ്രശ്‌നം തീരുന്നില്ല. എന്നെ വിശ്വസിച്ച്‌ ആളുകള്‍ തന്ന പണത്തിന്‌ എനിക്ക്‌ ഉത്തരവാദിത്തമുണ്ട്‌. എങ്ങനെയും ആ പണം കൊടുത്തുതീര്‍ക്കാന്‍ വഴി കണ്ടെത്തണം. അങ്ങനെ അമ്മയുടെ പേരിലുണ്ടായിരുന്ന സ്‌ഥലം വില്‍ക്കാന്‍ തീരുമാനിച്ചു. ഞങ്ങള്‍ക്ക്‌ ആകെ ഉണ്ടായിരുന്ന സ്വത്ത്‌ ആ സ്‌ഥലമായിരുന്നു. കിട്ടിയ പണം കൊണ്ട്‌ പാവപ്പെട്ട കസ്‌റ്റമേഴ്‌സിന്റെ ബാധ്യത ആദ്യം തീര്‍ത്തു.
ഇടത്തരക്കാരുടെ കടം കുറെയൊക്കെ പരിഹരിച്ചു. കമ്പനിയുടെ സ്‌റ്റാഫിലുണ്ടായിരുന്ന ആളുകളെ പിരിച്ചുവിട്ട്‌ പന്ത്രണ്ടുപേരെ മാത്രം നിലനിര്‍ത്തി. അങ്ങനെ കാര്യങ്ങള്‍ പരിഹരിച്ചുകൊണ്ടിരിക്കെയാണ്‌ ബിജു നടി ശാലുമേനോനൊപ്പം ഉണ്ട്‌ എന്ന വിവരം കിട്ടുന്നത്‌. കേട്ട വിവരം ശരിയണോ എന്നറിയാന്‍ ഞാന്‍ ശാലുവിന്റെ വീട്ടില്‍ മോളെയും കൂട്ടി പോയി.
ശാലുവിന്റെ പഴയ വീട്‌ പൊളിച്ച്‌ പുതിയ വീടിന്റെ പണി നടക്കുന്ന സ്‌ഥലത്ത്‌ ബിജുവിനെ ഒരു മിന്നായംപോലെ കണ്ടു. അയാള്‍ അവിടെയുണ്ട്‌ എന്ന്‌ എനിക്കു മനസിലായി. കുട്ടിയെ ഡാന്‍സ്‌ ക്‌ളാസില്‍ ചേര്‍ക്കാന്‍ വന്നതാണ്‌ എന്നു പറഞ്ഞാണ്‌ ഞാന്‍ അവിടെ ചെന്നത്‌. ഞാന്‍ ശാലുവുമായി സംസാരിച്ചിരിക്കുമ്പോള്‍ അവര്‍ക്ക്‌ ഒരു ഫോണ്‍ വന്നു. അത്‌ ബിജുവിന്റേതാണെന്ന്‌ എനിക്കു മനസിലായി. അതുവരെ വളരെ താല്‍പര്യത്തോടെ സംസാരിച്ചിരുന്ന ശാലുവിന്റെ ഭാവം ഫോണ്‍ വന്നു കഴിഞ്ഞതോടെ മാറി.
ക്‌ളാസ്‌ തുടങ്ങിക്കഴിയുമ്പോള്‍ അറിയിക്കാമെന്നു പറഞ്ഞു ഞങ്ങളെ മടക്കി. ഞങ്ങള്‍ അവിടെ നിന്നും ഇറങ്ങി പാതിവഴിയെത്തിയപ്പോള്‍ ശാലുവിന്റെ അമ്മയുടെ വിളിവന്നു. ശാലുവിന്റെയും ബിജുവിന്റെയും ജീവിതത്തില്‍ ഇടപെട്ടാല്‍ തട്ടിക്കളയും എന്നായിരുന്നു ഭീഷണി.
എനിക്ക്‌ അവരുടെ ജീവിതത്തില്‍ ഇടപെടാന്‍ യാതൊരു താല്‍പര്യവുമില്ല. കമ്പനിയുടെ പണം തിരിക തന്നാല്‍മതി എന്നു ഞാന്‍ പറഞ്ഞു. അതിനു ബുദ്ധിമുട്ടുണ്ടെങ്കില്‍ പണത്തിന്റെ ഉത്തരവാദിത്തം നിങ്ങള്‍ ഏറ്റെടുത്തിട്ട്‌ എന്നെ ഒഴിവാക്കിത്തന്നാല്‍ മതി എന്നു ഞാന്‍ പറഞ്ഞതോടെ അവര്‍ സംഭാഷണം അവസാനിപ്പിച്ചു. കുറച്ചു കഴിഞ്ഞപ്പോള്‍ അപരിചിതമായ ഒരു നമ്പരില്‍ നിന്ന്‌ ബിജു എന്നെ വിളിച്ചു കുറേ ഭീഷണിപ്പെടുത്തി. ഞാന്‍ ഫോണ്‍ കട്ട്‌ ചെയ്‌തു.
എന്തുചെയ്യണം എന്ന്‌ എനിക്കൊരു രൂപവും ഉണ്ടായിരുന്നില്ല. പോലീസില്‍ പരാതിപ്പെട്ട്‌ ബിജുവിനെ അറസ്‌റ്റു ചെയ്യിക്കാം എന്നു നിശ്‌ചയിച്ചു. എന്നാല്‍ അത്‌ മണ്ടത്തരമാകും എന്നായിരുന്നു എനിക്കുകിട്ടിയ നിയമോപദേശം. അപ്പോള്‍ അറസ്‌റ്റ് നടന്നാല്‍ കേസില്‍ ഞാനും പ്രതിയാകും. അതുകൊണ്ട്‌ പരമാവധി ബാധ്യതകള്‍ കൊടുത്തു തീര്‍ത്തിട്ട്‌ ആ വഴിക്കു ചിന്തിച്ചാല്‍മതി എന്നു തീരുമാനിച്ചു.
ഇതിനിടയില്‍ ടീം സോളാറില്‍നിന്ന്‌ തട്ടിയെടുത്ത പണം ഉപയോഗിച്ച്‌ ശാലുവിന്റെ പുതിയ വീടുപണി തുടങ്ങിയിരുന്നു. ബിജുവും ശാലുവും ചേര്‍ന്ന്‌ സ്വിസ്‌ സോളാര്‍ എന്നൊരു കമ്പനിക്കും രൂപംകൊടുത്തു. ഇത്രയും ആയപ്പോള്‍ പണം തിരികെകിട്ടാന്‍ ഞാന്‍ എന്റെ എല്ലാ ബന്ധങ്ങളും ഉപയോഗിച്ചു ബിജുവില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ആരംഭിച്ചു. എന്നാല്‍ ബിജു തിരിച്ചടിച്ചത്‌ ചില രാഷ്‌ട്രീയനേതാക്കളെ കരുവാക്കിയാണ്‌.

No comments:

Post a Comment